Monday 7 May 2012

വട്ടമിട്ടു പറക്കുന്നവര്‍

മരണം ഓര്‍മിപ്പിക്കുന്ന മൂകത ...
വിരസമായ പതിവ് കാഴ്ചകള്‍ ...
മനം മടുപ്പിക്കുന്ന ആശുപത്രി മണം...
ജാലകത്തിനപ്പുറത്തു, പക്ഷികള്‍ തിരിച്ചു പറക്കാന്‍ തുടങ്ങിയ ആകാശത്തിന് വിളര്‍ത്ത മഞ്ഞ നിറം. മഞ്ഞ വിഷാദത്തിന്റെ നിറമാണെന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു പോയി. ഒരു പകലിനെ കൂടി മരണം പുതപ്പിക്കാന്‍ തയാറായി ഇരുട്ട് എവിടെയോ പതിയിരിപ്പുണ്ട്.
"എന്തേ ഇങ്ങനെ ആലോചിക്കണത് ?"  കട്ടിലിലിരുന്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്  ഗായത്രി.
"വല്ലാത്ത  ദാഹം. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കില്‍ ...."
വലതു കൈകൊണ്ടു വെള്ളം നിറച്ച ഗ്ലാസ് എന്റെ ചുണ്ടോടടുപ്പിക്കുംപോള്‍ തന്നെ അവളുടെ ഇടതു കൈ വിരലുകള്‍ എന്റെ മുടിയില്‍ ഇഴഞ്ഞു നടന്നു.
"ഒന്നും ആലോചിച്ചു വിഷമിക്കരുത്. എല്ലാം ശര്യാകും . ഞാന്‍ ഒന്ന് അത്രേടം വരെ പോകുന്നുണ്ട്.  അച്ഛന് ഇപ്പഴും ദേഷ്യം തീര്‍ന്നിട്ടുണ്ടാവില്ല". "പക്ഷെ , അമ്മ ...  എന്റെ അമ്മ എന്നെ കൈവെടീല്ല".
പാവം... കൌമാരവും യവ്വനവും ഭ്രമിപ്പിച്ച  പ്രണയം സിരകളില്‍ പടര്‍ന്നപ്പോള്‍ വീട്ടുകാരെയെല്ലാം തള്ളിപ്പറഞ്ഞ് എന്റെ കൂടെ ഇറങ്ങി വന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ ബാധിച്ചു  കിടക്കുന്ന ഭര്‍ത്താവിന്റെ  ചികില്‍സക്ക് പണവും തേടി വീണ്ടും വീട്ടിലേക്ക്. തടയാന്‍ ശ്രമിച്ചില്ല. വേറെ മാര്‍ഗമില്ലല്ലോ ?

                               എത്ര പെട്ടന്നാണ് ജീവിതം ആകെ മാറി മറിഞ്ഞത്?. അല്ലെങ്കിലും ഇക്കാലത്ത് മര്യാദയ്ക്ക് ഒരു രോഗം വന്നാല്‍ മതി ഏതു പണക്കാരനും ബുദ്ധിമുട്ടിലാകും. എന്നെപ്പോലുള്ള മിഡില്‍ ക്ലാസ്സുകാരന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ആശുപത്രിയില്‍ അടിയന്തിരമായി അടക്കേണ്ട ബില്ലുകള്‍ പോലും അടച്ചിട്ടില്ല. എത്രയും പെട്ടന്നു പണം അടച്ചില്ലെങ്കില്‍ മുന്നോട്ടുള്ള ചികില്‍സ തടസ്സപ്പെടും. കിട്ടാവുന്നവരില്‍ നിന്നൊക്കെ കടം വാങ്ങി മടുത്തു. അല്ലെങ്കിലും ഇനി എന്തിനാണ് ഒരു ചികില്‍സ? കടം കുമിഞ്ഞു കൂടുകയല്ലാതെ ഈ ചികില്‍സകൊണ്ട് എന്ത് ഫലം ?
മനസ്സില്‍ ആര്‍ത്തലയ്ക്കുന്ന ചിന്തകള്‍ ശരീരത്തിന് കൂടുതല്‍ ക്ഷീണം പകരുന്നത് പോലെ തോന്നുന്നു. പതിവ് ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്ന നേഴ്സ് ഗായത്രിയെ അന്വോഷിക്കുന്നുണ്ടായിരുന്നു.
ഇരുട്ട് കൂടുതല്‍ കനത്തു. പകല്‍ വെളിച്ചം പിന്‍വാങ്ങിയ തെരുവില്‍  മങ്ങിയ ഇലെക്ട്രിക് വെളിച്ചം പടര്‍ന്നിട്ടുണ്ട്. അവളിനിയും മടങ്ങി വന്നിട്ടില്ല.
ഇന്‍ജക്ഷന്‍റെ ശക്തിയാവാം, കണ്‍പോളകളില്‍ അലയുന്ന പതിവ് ഉറക്കം മെല്ലെ വീശിത്തുടങ്ങുന്നു.

                                             ഉറക്കമുണര്‍ന്നു ഉണര്‍വിലേക്ക്  ഇഴയുന്ന  കണ്ണുകള്‍ ആദ്യമുടക്കിയത്  ചുമരില്‍ ഇരപിടിക്കാന്‍   ഓടുന്ന  ഗൌളിയിലാണ്. ഒരു വേട്ടക്കാരന്റെ ശൌര്യത്തോടെ ഏതോ പ്രാണിക്കു പിന്നാലെ ഓടുന്ന ഗൌളിയെ കൌതുകത്തോടെ നോക്കി നിന്നു. നേരമെത്രയായെന്നോ, എത്രനേരം ഉറങ്ങിയെന്നോ അറിയില്ല.
എന്തായാലും നേരം പുലര്‍ന്നിരിക്കുന്നു.
പതിവ് പോലെ ഗായത്രി അടുത്തു തന്നെയുണ്ട്.
"ഞാനിന്നലെ നേരത്തെ ഉറങ്ങീന്നു തോന്നുന്നു". എപ്പഴാ നീ മടങ്ങി വന്നത് ? " എന്റെ ചോദ്യം അവള്‍ കേട്ടില്ലെന്നു തോന്നുന്നു. വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയാണവള്‍ . മുഖത്ത് തളം കെട്ടി നില്‍ക്കുന്ന നിരാശ കണ്ടാലറിയാം, ഇന്നലെ പോയ കാര്യം നടന്നിട്ടില്ലെന്ന്.
"സാരമില്ല" ഞാനവളുടെ കരം മെല്ലെ കയ്യിലെടുത്തു, ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"...ന്നാലും ഞാനവരുടെ മോളല്ലേ ...? അതെന്താ അവര്‍ ഓര്‍ക്കാത്തത് ?"  അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.
"അന്ന് അവരെ തള്ളിപ്പറഞ്ഞു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ നീയും അതോര്‍ത്തില്ലായിരുന്നല്ലോ ?" എന്റെ മറു ചോദ്യം അവളെ കൂടുതല്‍ സങ്കടപ്പെടുത്തിയെന്നു തോന്നുന്നു. വിതുമ്പല്‍ കരച്ചിലായി പുറത്തേക്കൊഴുകി. എന്നിലേക്ക് കൂടുതലടുപ്പിച്ചു ഞാനവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു.
മിഴിനീര്‍ തുളുമ്പുന്ന കണ്‍കോണുകളില്‍ അലയുന്ന നിരാശ വ്യെക്തമായിട്ടെനിക്ക് കാണാം.
എന്ത് ശ്രീയുള്ള മുഖമായിരുന്നു. കണ്‍ തടങ്ങളില്‍ കറുപ്പ് നിഴലുകള്‍ പടര്‍ന്നിരിക്കുന്നു.
ആശ വറ്റിയ മുഖത്ത് പ്രതിഫലിക്കുന്നത് നിരാശയാണ്. കണ്ണുകളിലെ ആ പഴയ കുസൃതിയൊക്കെ എവിടെയോ പോയി ഒളിച്ചിരിക്കുന്നു.
പെട്ടന്നു എനിക്ക് ശെല്‍വിയെ ഓര്‍മ വന്നു. അന്ന് ശെല്‍വിയുടെ മുഖത്ത് കണ്ട അതേ ദൈന്യത ഇപ്പോഴെനിക്ക്  ഗായത്രിയിലും കാണാം.
വിസ്മൃതിയുടെ മൂടുപടം വകഞ്ഞു മാറ്റി ഓര്‍മയുടെ പടവുകള്‍ കയറി വരികയാണ്, മൂന്നു വര്‍ഷം മുന്‍പത്തെ ഒരു സായാഹ്നം.

                                       ജില്ലയിലെ ന്യൂനപക്ഷ  മാനേജുമെന്റിനു കീഴിലുള്ള ഒരു സോശ്രയ  മെഡിക്കല്‍ കോളേജിലെ അനാട്ടമി ലാബിലേക്ക്  ഒരു ശവം എത്തിച്ചുകൊടുക്കാന്‍ ഒന്നര ലക്ഷം രൂപക്ക് കരാറുറപ്പിച്ചാണ് ഞങ്ങളന്നു തമിഴ്നാട്ടിലെത്തുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ജഡം മോര്‍ച്ചറി സൂക്ഷിപ്പുകാരനും ആശുപത്രി സൂപ്രണ്ടിനും ചില്ലറ കൊടുത്ത് കൈക്കലാക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം. മുന്‍പ് ഒന്ന് രണ്ടു തവണ ഈ ബിസിനസ് ചെയ്തത് കൊണ്ട് കുറച്ചു ദിവസം അലഞ്ഞാലും സാധനം കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. വിവിധ സ്ഥലങ്ങളിലെ അലച്ചിലിന് ശേഷമാണ് കടലൂരില്‍ എത്തുന്നത്. കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി സൂക്ഷിപ്പുകാരനെ കണ്ടു  നിരാശയോടെ, തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോഴാണ് കാതുകളില്‍ ഒരു ക്ഷീണിച്ച സത്രീ ശബ്ദം കേട്ടത്.
"കൊളൈന്തെക്കു പസിക്കുത് സാര്‍ ..... രണ്ടു നാള്‍കള്‍ ഏതുവും സാപ്പിടാവേ ഇല്ലൈ സാര്‍ ..." "എതാവത് കൊടുങ്കെ സാര്‍ " *
മുഷിഞ്ഞു പിന്നിയ ദാവണിയുടുത്ത് കറുത്തിരുണ്ട ഒരു യുവതി. അവരുടെ ഒക്കത്തിരിക്കുന്ന രണ്ടു വയസ്സുകാരന്‍  അലറിക്കരയുന്നുണ്ട്  .
ദൈന്യതയോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കുന്നത് പ്രതീക്ഷയോടെയാണ്. വിശപ്പ്‌ സഹിക്കാതെ അലറിക്കരയുന്ന ആ കുഞ്ഞിനെ അവഗണിച്ചു പോവാന്‍ കഴിയുമായിരുന്നില്ല.
കാന്റീനിലെ മേശയില്‍ ഇരുന്നു ഭക്ഷണം കഴിക്കുംമ്പോഴാണ് അവളവളുടെ കഥ ഞങ്ങളോട് പറയുന്നത്.
ശെല്‍വി എന്നാണു പേര്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഭര്‍ത്താവിനു കാന്‍സര്‍ കണ്ടെത്തുന്നത്, രണ്ടു മാസം മുന്‍പാണ്.  രോഗം അവസാന സ്റ്റെജിലാണെങ്കിലും ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ അല്ലാതെ വേറെ എവിടെയും കൊണ്ടുപോകാനുള്ള  നിവൃത്തിയില്ല. ഇവിടുത്തെ ചികില്‍സ തന്നെ താങ്ങാനുള്ള വഴിയില്ല. വിലകൂടിയ മരുന്നുകള്‍ ദുരിതത്തോടൊപ്പം കടവും കൂട്ടി. അടിയന്തിര രോഗികള്‍ക്ക് രക്തം വിറ്റും, യാചിച്ചും ഭര്‍ത്താവിനു മരുന്നും ഭക്ഷണവും വാങ്ങാമെന്നു പഠിച്ചത് വേറെ വഴിയില്ലാതായപ്പോഴാണ്. വിശപ്പിന്റെ കാഠിന്യത്തേക്കാള്‍ വലുതല്ല മാനത്തിന്റെ വില എന്ന് തിരിച്ചറിഞ്ഞെങ്കിലും, മാംസ മാര്‍ക്കെറ്റില്‍ സൌന്ദര്യവും നിറവുമുള്ള മാംസത്തിനേ ആവശ്യക്കാരുള്ളൂ.
"പണക്കാര്‍ പെണ്‍കള്ക്ക് എതുക്ക് അഴക്‌ ?. അത് എങ്കള്‍ മാതിരി ഏഴൈ പെണ്കള്‍ക്ക് കൊട് " **  മുകളിലേക്ക് നോക്കിപ്പറഞ്ഞത്‌ എന്നോടാണോ അതോ ദൈവത്തോടാണോ എന്ന് തിരിച്ചറിയാനായില്ല.

                                           എന്റെ കൂടെയുണ്ടായിരുന്ന ജയിംസിന്റെ ബുദ്ധിയിലാണ്  ആ ആശയം ഉദിച്ചത്.  ഭര്‍ത്താവിന്റെ രോഗത്തിന്റെ അവസ്ഥയും ഇനി രക്ഷപ്പെടാന്‍  സാധ്യതയില്ലാ എന്ന സത്യവും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. ചികില്‍സ തുടരുകയാണെങ്കില്‍ ആവശ്യമായി വന്നേക്കാവുന്ന പണത്തിന്‍റെ കണക്ക് പറഞ്ഞു പേടിപ്പിച്ചു. വിശപ്പിന്റെ കാഠിന്യം അറിഞ്ഞ  വയറിന്  പണത്തിന്റെ ആവശ്യം മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലേക്ക്  വെച്ച് കൊടുത്ത പതിനയ്യായിരം രൂപയ്ക്കൊപ്പം വിഷം കലക്കിയ കഞ്ഞിപ്പാത്രം കൂടിയുണ്ടായിരുന്നു. അവസാനത്തെ സ്പൂണ്‍ കഞ്ഞി അവള്‍ അയാളെ കുടിപ്പിക്കുന്നത് വരെ ഞങ്ങളാ വാര്‍ഡിന് ചുറ്റും വട്ടമിട്ടു നടന്നു. ആശുപത്രിയുടെ ഗേറ്റു കടക്കുന്നത് വരെ ആമ്പുലന്സിനു പിന്നാലെ കരഞ്ഞു കൊണ്ട് ഓടിയ  ശല്‍വിയുടെ മുഖം ഇപ്പോഴും കണ്മുന്നില്‍ തെളിയുന്നു.
ഓര്‍മകളില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ തൊണ്ട വല്ലാതെ വരളുന്നത് പോലെ തോന്നുന്നു. ഗായത്രിയെ അടുത്തെങ്ങും കണ്ടില്ല. ഇവളിതെവിടെ പോയി ?

                           ജാലകത്തിലൂടെ കാണുന്ന ആകാശത്തിനു ഇന്ന് നല്ല തെളിച്ചമുണ്ട്. മേഘങ്ങള്‍ കൊണ്ട് ചിത്രം വരച്ച ആകാശത്ത് ഒരു കഴുകന്‍ വട്ടമിട്ടു പറക്കുന്നു. വരാന്തയില്‍ നിന്ന് ആരോ സംസാരിക്കുന്നത് അവ്യക്തമായി കേള്‍ക്കുന്നുവോ ? അതോ എന്റെ തോന്നലോ ?
അല്പം കഴിഞ്ഞു മുറിയിലെത്തിയ ഗായത്രിയുടെ കയ്യിലെ ഭക്ഷണ പ്പൊതിയിലേക്കും, കണ്ണുകളിലേക്കും ഞാന്‍ മാറി മാറി നോക്കി. അന്ന് ശെല്‍വിയുടെ കണ്ണുകളില്‍ കണ്ട അതേ നിസംഗത ഗായത്രിയുടെ കണ്ണുകളിലും കാണുന്നുണ്ടോ?  പുറത്ത് ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു. അതോ അതെന്റെ തോന്നലോ?
ഹൃദയത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോകുന്നു....
ഇടത്തെ നെഞ്ചില്‍ അസഹ്യമായ  വേദന.... ശരീരം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചു.
ജാലക ചില്ലുകളിലൂടെ കാണുന്ന ആകാശത്തിലെ വെളിച്ചമെവിടെ ?  ആകാശം ഇത്ര പെട്ടന്നു മേഘാവൃതമായോ ?. ഇരുണ്ട ആകാശത്തില്‍ ഇപ്പോഴും ആ കഴുകന്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
                             *        *         *           *            *

* കുഞ്ഞിനു വിശക്കുന്നു സാര്‍ . രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. എന്തെങ്കിലും തരണേ സാര്‍
** പണക്കാരി പെണ്ണുങ്ങള്‍ക്ക്‌ എന്തിനാണ് സൌന്ദര്യം ? അത് ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് തന്നൂടെ ?.

(കടപ്പാട്: ചില വിവരങ്ങള്‍ക്ക് വേണ്ടി സഹായിച്ച, അബ്സാര്‍ മുഹമ്മദ്‌, സുമേഷ്‌ വാസു,റാഷിദ്‌ തെക്കേ വീട്ടില്‍)