Monday 7 May 2012

വട്ടമിട്ടു പറക്കുന്നവര്‍

മരണം ഓര്‍മിപ്പിക്കുന്ന മൂകത ...
വിരസമായ പതിവ് കാഴ്ചകള്‍ ...
മനം മടുപ്പിക്കുന്ന ആശുപത്രി മണം...
ജാലകത്തിനപ്പുറത്തു, പക്ഷികള്‍ തിരിച്ചു പറക്കാന്‍ തുടങ്ങിയ ആകാശത്തിന് വിളര്‍ത്ത മഞ്ഞ നിറം. മഞ്ഞ വിഷാദത്തിന്റെ നിറമാണെന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു പോയി. ഒരു പകലിനെ കൂടി മരണം പുതപ്പിക്കാന്‍ തയാറായി ഇരുട്ട് എവിടെയോ പതിയിരിപ്പുണ്ട്.
"എന്തേ ഇങ്ങനെ ആലോചിക്കണത് ?"  കട്ടിലിലിരുന്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്  ഗായത്രി.
"വല്ലാത്ത  ദാഹം. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കില്‍ ...."
വലതു കൈകൊണ്ടു വെള്ളം നിറച്ച ഗ്ലാസ് എന്റെ ചുണ്ടോടടുപ്പിക്കുംപോള്‍ തന്നെ അവളുടെ ഇടതു കൈ വിരലുകള്‍ എന്റെ മുടിയില്‍ ഇഴഞ്ഞു നടന്നു.
"ഒന്നും ആലോചിച്ചു വിഷമിക്കരുത്. എല്ലാം ശര്യാകും . ഞാന്‍ ഒന്ന് അത്രേടം വരെ പോകുന്നുണ്ട്.  അച്ഛന് ഇപ്പഴും ദേഷ്യം തീര്‍ന്നിട്ടുണ്ടാവില്ല". "പക്ഷെ , അമ്മ ...  എന്റെ അമ്മ എന്നെ കൈവെടീല്ല".
പാവം... കൌമാരവും യവ്വനവും ഭ്രമിപ്പിച്ച  പ്രണയം സിരകളില്‍ പടര്‍ന്നപ്പോള്‍ വീട്ടുകാരെയെല്ലാം തള്ളിപ്പറഞ്ഞ് എന്റെ കൂടെ ഇറങ്ങി വന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ ബാധിച്ചു  കിടക്കുന്ന ഭര്‍ത്താവിന്റെ  ചികില്‍സക്ക് പണവും തേടി വീണ്ടും വീട്ടിലേക്ക്. തടയാന്‍ ശ്രമിച്ചില്ല. വേറെ മാര്‍ഗമില്ലല്ലോ ?

                               എത്ര പെട്ടന്നാണ് ജീവിതം ആകെ മാറി മറിഞ്ഞത്?. അല്ലെങ്കിലും ഇക്കാലത്ത് മര്യാദയ്ക്ക് ഒരു രോഗം വന്നാല്‍ മതി ഏതു പണക്കാരനും ബുദ്ധിമുട്ടിലാകും. എന്നെപ്പോലുള്ള മിഡില്‍ ക്ലാസ്സുകാരന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ആശുപത്രിയില്‍ അടിയന്തിരമായി അടക്കേണ്ട ബില്ലുകള്‍ പോലും അടച്ചിട്ടില്ല. എത്രയും പെട്ടന്നു പണം അടച്ചില്ലെങ്കില്‍ മുന്നോട്ടുള്ള ചികില്‍സ തടസ്സപ്പെടും. കിട്ടാവുന്നവരില്‍ നിന്നൊക്കെ കടം വാങ്ങി മടുത്തു. അല്ലെങ്കിലും ഇനി എന്തിനാണ് ഒരു ചികില്‍സ? കടം കുമിഞ്ഞു കൂടുകയല്ലാതെ ഈ ചികില്‍സകൊണ്ട് എന്ത് ഫലം ?
മനസ്സില്‍ ആര്‍ത്തലയ്ക്കുന്ന ചിന്തകള്‍ ശരീരത്തിന് കൂടുതല്‍ ക്ഷീണം പകരുന്നത് പോലെ തോന്നുന്നു. പതിവ് ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്ന നേഴ്സ് ഗായത്രിയെ അന്വോഷിക്കുന്നുണ്ടായിരുന്നു.
ഇരുട്ട് കൂടുതല്‍ കനത്തു. പകല്‍ വെളിച്ചം പിന്‍വാങ്ങിയ തെരുവില്‍  മങ്ങിയ ഇലെക്ട്രിക് വെളിച്ചം പടര്‍ന്നിട്ടുണ്ട്. അവളിനിയും മടങ്ങി വന്നിട്ടില്ല.
ഇന്‍ജക്ഷന്‍റെ ശക്തിയാവാം, കണ്‍പോളകളില്‍ അലയുന്ന പതിവ് ഉറക്കം മെല്ലെ വീശിത്തുടങ്ങുന്നു.

                                             ഉറക്കമുണര്‍ന്നു ഉണര്‍വിലേക്ക്  ഇഴയുന്ന  കണ്ണുകള്‍ ആദ്യമുടക്കിയത്  ചുമരില്‍ ഇരപിടിക്കാന്‍   ഓടുന്ന  ഗൌളിയിലാണ്. ഒരു വേട്ടക്കാരന്റെ ശൌര്യത്തോടെ ഏതോ പ്രാണിക്കു പിന്നാലെ ഓടുന്ന ഗൌളിയെ കൌതുകത്തോടെ നോക്കി നിന്നു. നേരമെത്രയായെന്നോ, എത്രനേരം ഉറങ്ങിയെന്നോ അറിയില്ല.
എന്തായാലും നേരം പുലര്‍ന്നിരിക്കുന്നു.
പതിവ് പോലെ ഗായത്രി അടുത്തു തന്നെയുണ്ട്.
"ഞാനിന്നലെ നേരത്തെ ഉറങ്ങീന്നു തോന്നുന്നു". എപ്പഴാ നീ മടങ്ങി വന്നത് ? " എന്റെ ചോദ്യം അവള്‍ കേട്ടില്ലെന്നു തോന്നുന്നു. വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയാണവള്‍ . മുഖത്ത് തളം കെട്ടി നില്‍ക്കുന്ന നിരാശ കണ്ടാലറിയാം, ഇന്നലെ പോയ കാര്യം നടന്നിട്ടില്ലെന്ന്.
"സാരമില്ല" ഞാനവളുടെ കരം മെല്ലെ കയ്യിലെടുത്തു, ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"...ന്നാലും ഞാനവരുടെ മോളല്ലേ ...? അതെന്താ അവര്‍ ഓര്‍ക്കാത്തത് ?"  അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.
"അന്ന് അവരെ തള്ളിപ്പറഞ്ഞു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ നീയും അതോര്‍ത്തില്ലായിരുന്നല്ലോ ?" എന്റെ മറു ചോദ്യം അവളെ കൂടുതല്‍ സങ്കടപ്പെടുത്തിയെന്നു തോന്നുന്നു. വിതുമ്പല്‍ കരച്ചിലായി പുറത്തേക്കൊഴുകി. എന്നിലേക്ക് കൂടുതലടുപ്പിച്ചു ഞാനവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു.
മിഴിനീര്‍ തുളുമ്പുന്ന കണ്‍കോണുകളില്‍ അലയുന്ന നിരാശ വ്യെക്തമായിട്ടെനിക്ക് കാണാം.
എന്ത് ശ്രീയുള്ള മുഖമായിരുന്നു. കണ്‍ തടങ്ങളില്‍ കറുപ്പ് നിഴലുകള്‍ പടര്‍ന്നിരിക്കുന്നു.
ആശ വറ്റിയ മുഖത്ത് പ്രതിഫലിക്കുന്നത് നിരാശയാണ്. കണ്ണുകളിലെ ആ പഴയ കുസൃതിയൊക്കെ എവിടെയോ പോയി ഒളിച്ചിരിക്കുന്നു.
പെട്ടന്നു എനിക്ക് ശെല്‍വിയെ ഓര്‍മ വന്നു. അന്ന് ശെല്‍വിയുടെ മുഖത്ത് കണ്ട അതേ ദൈന്യത ഇപ്പോഴെനിക്ക്  ഗായത്രിയിലും കാണാം.
വിസ്മൃതിയുടെ മൂടുപടം വകഞ്ഞു മാറ്റി ഓര്‍മയുടെ പടവുകള്‍ കയറി വരികയാണ്, മൂന്നു വര്‍ഷം മുന്‍പത്തെ ഒരു സായാഹ്നം.

                                       ജില്ലയിലെ ന്യൂനപക്ഷ  മാനേജുമെന്റിനു കീഴിലുള്ള ഒരു സോശ്രയ  മെഡിക്കല്‍ കോളേജിലെ അനാട്ടമി ലാബിലേക്ക്  ഒരു ശവം എത്തിച്ചുകൊടുക്കാന്‍ ഒന്നര ലക്ഷം രൂപക്ക് കരാറുറപ്പിച്ചാണ് ഞങ്ങളന്നു തമിഴ്നാട്ടിലെത്തുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ജഡം മോര്‍ച്ചറി സൂക്ഷിപ്പുകാരനും ആശുപത്രി സൂപ്രണ്ടിനും ചില്ലറ കൊടുത്ത് കൈക്കലാക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം. മുന്‍പ് ഒന്ന് രണ്ടു തവണ ഈ ബിസിനസ് ചെയ്തത് കൊണ്ട് കുറച്ചു ദിവസം അലഞ്ഞാലും സാധനം കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. വിവിധ സ്ഥലങ്ങളിലെ അലച്ചിലിന് ശേഷമാണ് കടലൂരില്‍ എത്തുന്നത്. കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി സൂക്ഷിപ്പുകാരനെ കണ്ടു  നിരാശയോടെ, തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോഴാണ് കാതുകളില്‍ ഒരു ക്ഷീണിച്ച സത്രീ ശബ്ദം കേട്ടത്.
"കൊളൈന്തെക്കു പസിക്കുത് സാര്‍ ..... രണ്ടു നാള്‍കള്‍ ഏതുവും സാപ്പിടാവേ ഇല്ലൈ സാര്‍ ..." "എതാവത് കൊടുങ്കെ സാര്‍ " *
മുഷിഞ്ഞു പിന്നിയ ദാവണിയുടുത്ത് കറുത്തിരുണ്ട ഒരു യുവതി. അവരുടെ ഒക്കത്തിരിക്കുന്ന രണ്ടു വയസ്സുകാരന്‍  അലറിക്കരയുന്നുണ്ട്  .
ദൈന്യതയോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കുന്നത് പ്രതീക്ഷയോടെയാണ്. വിശപ്പ്‌ സഹിക്കാതെ അലറിക്കരയുന്ന ആ കുഞ്ഞിനെ അവഗണിച്ചു പോവാന്‍ കഴിയുമായിരുന്നില്ല.
കാന്റീനിലെ മേശയില്‍ ഇരുന്നു ഭക്ഷണം കഴിക്കുംമ്പോഴാണ് അവളവളുടെ കഥ ഞങ്ങളോട് പറയുന്നത്.
ശെല്‍വി എന്നാണു പേര്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഭര്‍ത്താവിനു കാന്‍സര്‍ കണ്ടെത്തുന്നത്, രണ്ടു മാസം മുന്‍പാണ്.  രോഗം അവസാന സ്റ്റെജിലാണെങ്കിലും ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ അല്ലാതെ വേറെ എവിടെയും കൊണ്ടുപോകാനുള്ള  നിവൃത്തിയില്ല. ഇവിടുത്തെ ചികില്‍സ തന്നെ താങ്ങാനുള്ള വഴിയില്ല. വിലകൂടിയ മരുന്നുകള്‍ ദുരിതത്തോടൊപ്പം കടവും കൂട്ടി. അടിയന്തിര രോഗികള്‍ക്ക് രക്തം വിറ്റും, യാചിച്ചും ഭര്‍ത്താവിനു മരുന്നും ഭക്ഷണവും വാങ്ങാമെന്നു പഠിച്ചത് വേറെ വഴിയില്ലാതായപ്പോഴാണ്. വിശപ്പിന്റെ കാഠിന്യത്തേക്കാള്‍ വലുതല്ല മാനത്തിന്റെ വില എന്ന് തിരിച്ചറിഞ്ഞെങ്കിലും, മാംസ മാര്‍ക്കെറ്റില്‍ സൌന്ദര്യവും നിറവുമുള്ള മാംസത്തിനേ ആവശ്യക്കാരുള്ളൂ.
"പണക്കാര്‍ പെണ്‍കള്ക്ക് എതുക്ക് അഴക്‌ ?. അത് എങ്കള്‍ മാതിരി ഏഴൈ പെണ്കള്‍ക്ക് കൊട് " **  മുകളിലേക്ക് നോക്കിപ്പറഞ്ഞത്‌ എന്നോടാണോ അതോ ദൈവത്തോടാണോ എന്ന് തിരിച്ചറിയാനായില്ല.

                                           എന്റെ കൂടെയുണ്ടായിരുന്ന ജയിംസിന്റെ ബുദ്ധിയിലാണ്  ആ ആശയം ഉദിച്ചത്.  ഭര്‍ത്താവിന്റെ രോഗത്തിന്റെ അവസ്ഥയും ഇനി രക്ഷപ്പെടാന്‍  സാധ്യതയില്ലാ എന്ന സത്യവും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. ചികില്‍സ തുടരുകയാണെങ്കില്‍ ആവശ്യമായി വന്നേക്കാവുന്ന പണത്തിന്‍റെ കണക്ക് പറഞ്ഞു പേടിപ്പിച്ചു. വിശപ്പിന്റെ കാഠിന്യം അറിഞ്ഞ  വയറിന്  പണത്തിന്റെ ആവശ്യം മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലേക്ക്  വെച്ച് കൊടുത്ത പതിനയ്യായിരം രൂപയ്ക്കൊപ്പം വിഷം കലക്കിയ കഞ്ഞിപ്പാത്രം കൂടിയുണ്ടായിരുന്നു. അവസാനത്തെ സ്പൂണ്‍ കഞ്ഞി അവള്‍ അയാളെ കുടിപ്പിക്കുന്നത് വരെ ഞങ്ങളാ വാര്‍ഡിന് ചുറ്റും വട്ടമിട്ടു നടന്നു. ആശുപത്രിയുടെ ഗേറ്റു കടക്കുന്നത് വരെ ആമ്പുലന്സിനു പിന്നാലെ കരഞ്ഞു കൊണ്ട് ഓടിയ  ശല്‍വിയുടെ മുഖം ഇപ്പോഴും കണ്മുന്നില്‍ തെളിയുന്നു.
ഓര്‍മകളില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ തൊണ്ട വല്ലാതെ വരളുന്നത് പോലെ തോന്നുന്നു. ഗായത്രിയെ അടുത്തെങ്ങും കണ്ടില്ല. ഇവളിതെവിടെ പോയി ?

                           ജാലകത്തിലൂടെ കാണുന്ന ആകാശത്തിനു ഇന്ന് നല്ല തെളിച്ചമുണ്ട്. മേഘങ്ങള്‍ കൊണ്ട് ചിത്രം വരച്ച ആകാശത്ത് ഒരു കഴുകന്‍ വട്ടമിട്ടു പറക്കുന്നു. വരാന്തയില്‍ നിന്ന് ആരോ സംസാരിക്കുന്നത് അവ്യക്തമായി കേള്‍ക്കുന്നുവോ ? അതോ എന്റെ തോന്നലോ ?
അല്പം കഴിഞ്ഞു മുറിയിലെത്തിയ ഗായത്രിയുടെ കയ്യിലെ ഭക്ഷണ പ്പൊതിയിലേക്കും, കണ്ണുകളിലേക്കും ഞാന്‍ മാറി മാറി നോക്കി. അന്ന് ശെല്‍വിയുടെ കണ്ണുകളില്‍ കണ്ട അതേ നിസംഗത ഗായത്രിയുടെ കണ്ണുകളിലും കാണുന്നുണ്ടോ?  പുറത്ത് ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു. അതോ അതെന്റെ തോന്നലോ?
ഹൃദയത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോകുന്നു....
ഇടത്തെ നെഞ്ചില്‍ അസഹ്യമായ  വേദന.... ശരീരം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചു.
ജാലക ചില്ലുകളിലൂടെ കാണുന്ന ആകാശത്തിലെ വെളിച്ചമെവിടെ ?  ആകാശം ഇത്ര പെട്ടന്നു മേഘാവൃതമായോ ?. ഇരുണ്ട ആകാശത്തില്‍ ഇപ്പോഴും ആ കഴുകന്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
                             *        *         *           *            *

* കുഞ്ഞിനു വിശക്കുന്നു സാര്‍ . രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. എന്തെങ്കിലും തരണേ സാര്‍
** പണക്കാരി പെണ്ണുങ്ങള്‍ക്ക്‌ എന്തിനാണ് സൌന്ദര്യം ? അത് ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് തന്നൂടെ ?.

(കടപ്പാട്: ചില വിവരങ്ങള്‍ക്ക് വേണ്ടി സഹായിച്ച, അബ്സാര്‍ മുഹമ്മദ്‌, സുമേഷ്‌ വാസു,റാഷിദ്‌ തെക്കേ വീട്ടില്‍)
                                                   



71 comments:

  1. നിങ്ങള്ക്ക് ഇത്ര നന്നായി എഴുതാന്‍ അറിയാം എന്ന് ഇപ്പോള്‍ ആണ് മനസ്സിലായത്‌ കേട്ട...അതെന്നെ..

    ReplyDelete
  2. വാക്കുകളുടെ വളർച്ച അതിശയപ്പെടുത്തുന്നു. അവസാനഭാഗം പ്രതീക്ഷിക്കാത്ത ടേണിങ്ങ് തന്നെ..

    ReplyDelete
  3. പഠനത്തിന് ആവശ്യമായ മൃതദേഹങ്ങള്‍ കോളേജില്‍ ലഭ്യമല്ല എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരാതി മുമ്പ് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. അപ്പോള്‍ ഇങ്ങനെയും കച്ചവടസാധ്യതകള്‍ കണ്ടുപിടിക്കുന്നവര്‍ ഇതിനു ചുറ്റും കറങ്ങി നടക്കുന്നുണ്ടല്ലേ ?നന്നായി പറഞ്ഞു.

    ReplyDelete
  4. ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ശവം ഇങ്ങിനെയുമെത്തും..!! ഒഴുക്കുള്ള എഴുത്ത്.. ആശംസകൾ..!!

    ReplyDelete
  5. അതു ശരി ഇതിനാണല്ലെ വള്ളി ട്രൌസര്‍ പാണ്ടി റാഷിയെ തെരഞത്....

    ReplyDelete
  6. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇസ്മയില്‍ നന്നായിത്തന്നെ കഥപറഞ്ഞു ..കഥാകൃത്ത്‌ തന്നെ രോഗി ആയത് കൊണ്ട് കഥാ ഖ്യാനത്തില്‍ ഒരു ശക്തിക്കുറവ് സംഭവിച്ചതായി എനിക്ക് തോന്നുന്നു ..കാന്‍സര്‍ ബാധിച്ചു പ്രതീക്ഷ നഷ്ടപ്പെട്ട അയാളുടെ ചിന്തകളില്‍ ശക്തമായ ഒരു അരോഗാവസ്ഥ ഫീല്‍ ചെയ്തു ..കഥാകൃത്ത് നേരിട്ട് കഥ പറഞ്ഞിരുന്നു എങ്കില്‍ ഒരു പക്ഷെ ഇങ്ങനെ തോന്നില്ലായിരിക്കാം ..ആശംസകള്‍ :)

    ReplyDelete
  7. മുന്‍പൊരിക്കല്‍ മെഡിക്കല്‍ കാര്യങ്ങളുടെ സംശയവുമായി നടന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാവുന്നു.... ശരിക്കും പഠിച്ചു മനസ്സിലാക്കിയ ശേഷമുള്ള എഴുത്ത് രീതി നല്ല ഒരു മാതൃകയാണ്.

    നന്നായി എഴുതിയിരിക്കുന്നു,വളരെ നാളുകള്‍ക്കു ശേഷമാണ് ഈ ബ്ലോഗിലെ ഒരു പോസ്റ്റ്‌ വായിക്കുന്നത്....

    ReplyDelete
  8. മനോഹരം ആയി എഴുതി ഇസ്മൈല്‍...

    ഒരു സാധാരണ പ്രമേയത്തെ ഇത്രയും

    'ട്വിസ്റ്റ്‌' കൊടുത്തു അവതരിപ്പിച്ചത് വിജയിപ്പിക്കാന്‍

    കഥാ കൃത്തിനു കഴിഞ്ഞിട്ടുണ്ട്...



    രണ്ടു മൂന്നു കഥയ്ക്കുള്ള പ്ലോട്ടുകള്‍ സമന്വയിപ്പിച്ച

    ഒരു നീണ്ട കഥ പോലെ ആക്കിയില്ല എന്നത് തന്നെ

    ആണ്‌ എഴുത്തിന്റെ വിജയം...അതെ വിജയം തന്നെ

    കഥയുടെ യഥാര്‍ത്ഥ ആശയത്തിന്റെ കാമ്പ് കുറയ്ക്കാനും

    കാരണം ആയി...ഒരൊറ്റ ആശയം മാത്രം കേന്ദ്രീകരിച്ചിരുന്നു

    എങ്കില്‍ ചെമ്മടിന്റെ എഴുത്തിന്റെ കരുത്ത് കുറേക്കൂടി

    ആസ്വദിക്കാമായിരുന്നു...അത്ര കരുത്തുറ്റ രണ്ടു മൂന്നു

    വിഷയങ്ങള്‍ കഥയില്‍ കാതല്‍ ആയി ഉള്ളത് കൊണ്ടു തന്നെ...

    അഭിനന്ദനങ്ങള്‍...

    മനസ്സില്‍ തറച്ച വരികള്‍.".പണക്കാര് പെണ്‍കള്‍ക്ക് എതുക്ക്

    അഴക്‌?... ഏഴകള്‍ക്ക് അത് ശാപം ആവുന്ന അവസരവും

    ഇത് ഓര്‍മിപ്പിച്ചു...(ഒരു കഥയ്ക്ക് കൂടി scope ഉണ്ട് കേട്ടോ

    ഇതില്‍...) ‌

    ReplyDelete
  9. എന്റെ കാഴ്ചപ്പാടില്‍ ചെമ്മാട് എക്സ്പ്രസ്സിലെ നല്ലൊരു രചന..കൂടുതല്‍ പ്രതീക്ഷകളോടെ..ആശംസകളോടെ

    ReplyDelete
  10. നല്ല ഒഴുക്കോടെ പറഞ്ഞ കഥ , വിധിയുടെ കൈകള്‍ ഓര്‍മ്മപെടുത്തുന്ന കഥ ,നന്നായി പറഞ്ഞു ഇഷ്ടമായി , ആദ്യ വരികള്‍ എനിക്ക് നല്ല ആകര്‍ഷണം തോന്നി ആശംസകള്‍
    ഒപ്പം എല്ലാനന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. ഇസ്മയില്‍ ഭായ്‌ കഥ വായിച്ചു,, ഗൌരവമേറിയ ഏതെങ്കിലും ഒരു രോഗം ഒരു ശരാശരി കുടുംബത്തിലെ അംഗത്തെ ബാധിച്ചാല്‍ ആ കുടുംബത്തിന്‌റെ സാമ്പത്തിക ആണിക്കല്ല് ഇളക്കിയേ ആ രോഗവും രോഗിയും വിടപറയൂ.... വിഫലമായ ചികിത്സകളാവാം പലതും... കഥാപാത്രം ശെല്‍ വിക്ക്‌ പതിനയ്യായിരം രൂപയും വിഷം കലക്കിയ കഞ്ഞിയും കൊടുത്ത ഭാഗത്തും, കഥയുടെ അവസാന ഭാഗത്തും അല്‍പം ആശയക്കുഴപ്പമുണ്‌ടായെങ്കിലും വായനക്കാര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ അര്‍ഥം കണ്‌ടെത്തിക്കൊള്ളുമെന്ന് പ്രത്യാശിക്കാം.... പിന്നെ കഥയുടെ പേരില്‍ അടങ്ങിയിരിക്കുന്നത്‌ ചിലതെല്ലാം ബോധ്യപ്പെടുത്തുന്നു...

    ReplyDelete
  12. നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  13. ഭാഷയും ശൈലിയും ആകര്‍ഷണീയം തന്നെ . മടുപ്പിക്കാത്ത വിവരണം വായനക്കാരനെ പിടിച്ചിരുത്തുന്നു.നന്നായി പറഞ്ഞിരിക്കുന്നു. തമിഴില്‍ ചില അപാകതകള്‍ മാത്രം. ഒരു സാധാരണ പെണ്ണ് പറയേണ്ട തമിഴ അല്ല, സാഹിത്യ ഭാഷയാണ്‌ താങ്കള്‍ എഴുതിയിരിക്കുന്നത്.( അതൊരു അപാകത എന്നാ അര്‍ത്ഥത്തില്‍ അല്ല. പക്ഷെ സ്വാഭാവികത ...!) പിന്നെ ഗായത്രി കൊണ്ട് വന്ന ആ ഭക്ഷണപ്പോതിയില്‍ വിഷം കലര്‍ന്നിട്ടുണ്ട് എങ്കില്‍ അതിനെ ന്യായീകരിക്കും തരത്തില്‍ ഒരു തലവും കഥയില്‍ സൃഷ്ടിച്ചിട്ടില്ല. അവിടെ സെല്‍വി അങ്ങനെ ചെയ്യുന്നത് കുട്ടികളുടെ വിശപ്പ്‌ മാറ്റുവാന്‍ വേണ്ടിയാണെന്ന ന്യായീകരണം ഇവിടെ വിലപ്പോവുകയില്ലല്ലോ..അപ്പോള്‍ ആ പൊതിയില്‍ വിഷം ഇല്ല എന്ന് തന്നെ വായനക്കാരന്‍ കരുതുന്നു. മറിച്ചു കരുതുവാന്‍ ഒരു കുട്ടിയുടെ കുറവും ദയനീയാവസ്ഥയുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. തമിഴ്‌ അറിയാത്തത് കൊണ്ട്, ഒരു കൂട്ടുകാരന്‍ ട്രാന്‍സ്ലെട്ടു ചെയ്തു തരികയായിരുന്നു.
      താങ്കള്‍ പറഞ്ഞപ്പോഴാണ് ഞാനോര്‍ത്തത് , സംസാര ഭാഷ വേണമെന്ന് പറയാന്‍ മറന്നു. വിശധ വായനാക്ക്‌ നന്ദി

      Delete
  14. രണ്ടു വ്യത്യസ്ത തലങ്ങളില്‍ നിന്നും കഥ ആഖ്യാനിച്ച രീതി ഇഷ്ടമായി... അതിലേറെ രോഗാതുരമായ ഒരു കാലത്തിന്റെ നേര്‍ക്കാഴ്ചയായും കഥ തോന്നി ... മനസ്സിലേക്ക് കനല്‍ കോരിയിടുന്ന പൊള്ളുന്ന എഴുത്ത്...ആശംസകള്‍ (പോസ്റ്റ്‌ ഇട്ട ഉടന്‍ തന്നെ മൊബൈലില്‍ വായിച്ചിരുന്നു,പക്ഷെ കമന്റ് ഇടാന്‍ പോലും ഞാനപ്പോള്‍ ദുര്‍ബലനായിപ്പോയി)

    ReplyDelete
    Replies
    1. നല്ല കഥ. ഇഷ്ടപ്പെട്ടു.

      Delete
  15. സാങ്കേതിക പോരായ്മകള്‍ നല്ല കഥാകൃത്തുക്കള്‍ വായിച്ചു വിശകലനം ചെയ്യട്ടെ ... അതിനുള്ള കഴിവില്ലാത്തതിനാല്‍ ആ വഴിക്കില്ല.

    ഒരു വായനക്കാരന്‍ എന്ന നിലക്ക് ഈ ബ്ലോഗ്ഗില്‍ ഞാന്‍ ഇതുവരെ കണ്ട രചനകളില്‍ ഏറ്റവും മികച്ച ഒന്നാണ് ഈ കഥ എന്ന് എനിക്ക് പറയാതിരിക്കാന്‍ വയ്യ...

    സത്യത്തില്‍ ശ്രീ ഇസ്മൈലിന്റെ ആദ്യ പോസ്റ്റുകള്‍ വായിച്ച എന്നെ എഴുത്തില്‍ പെട്ടെന്ന് കൊണ്ട് വന്ന ഈ മാറ്റം അത്ഭുതപെടുത്തി..

    നല്ല ശൈലിയില്‍ മനസ്സിലാകും വിധം പറഞ്ഞ ഈ കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു എന്ന് മാത്രം പറയട്ടെ ...

    ആശംസകള്‍

    ReplyDelete
  16. നിത്യരോഗവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്‌ടിച്ച നിസ്സഹാതയുടെ തുരുത്തില്‍ അയാളുടെ തളര്‍ന്ന മനസ്സിനെ കുറ്റബോധം കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ആപത്തു വരുമ്പോള്‍ അത്, താന്‍ പണ്ട് ചെയ്തതിന്റെ പ്രതിഫലമാണെന്നു പലരും വിലപിക്കാറില്ലേ. അത് പോലെ.

    ശെല്‍വിയുടെ ഭര്‍ത്താവിനോട് താന്‍ ചെയ്തത് ഗായത്രിയിലൂടെ തിരിച്ചു കിട്ടുമോ എന്ന് അയാള്‍ സംശയിക്കുന്നു. ശരീരവും മനസ്സും തളരുമ്പോള്‍, ചെയ്ത മുന്‍പാപങ്ങളുടെ കുറ്റബോധം ചിലപ്പോള്‍ മനസ്സിന്റെ സമനില തന്നെ തകരാറിലാക്കിയെക്കാം. ഗായത്രിയില്‍ അയാള്‍ ശെല്‍വിയുടെ മുഖം കാണുന്നതും അങ്ങിനെയാവാം. ഏറെ സാദ്ധ്യതയുള്ള ഒരു നിരീക്ഷണമാണ് കഥാകാരന്‍ നടത്തിയിരിക്കുന്നത്.

    വളരെ നല്ല പ്രമേയം. ഉപയോഗിച്ച ഭാഷയും ആഖ്യാന രീതിയും കഥയുടെ നിലവാരം ഉയര്‍ത്തി. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. വളരെ നല്ല കഥ. ആശംസകള്‍. മനസ്സില്‍ നീറ്റലുളവാക്കി.

    ReplyDelete
  18. വളരെ കാലങ്ങള്‍ക്ക് ശേഷം ചെമ്മാടാ നീ പോളിചൂട്ടോ
    വളരെ നല്ല രീതിയില്‍ കൊടുത്താല്‍ കൊല്ലത്തല്ല എവിടേം കിട്ടും എന്നൊരു ഗുണപാടത്തോടെ പറഞ്ഞ കഥ അസ്സലായി

    ReplyDelete
    Replies
    1. നുഷ്യന്‌ എന്തും വ്യാപാരമാണ്.. സ്വന്തത്തെപോലും വില്‍ക്കാന്‍ മടി കാണിക്കാത്തവന്‍ ..

      Delete
  19. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  20. 'ചെമ്മാട് എക്സ്പ്രസ്സ്' സൂപ്പർ എക്സ്പ്രസായി.
    വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം

    ReplyDelete
  21. ഇത് വായിച്ചപ്പോള്‍ രണ്ടു വാചകങ്ങള്‍ ആണ് മനസ്സിലേക്ക് വന്നത്.

    ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ്‌ ആയി വരും എന്ന സൂപ്പര്‍ സ്റ്റാറിന്റെ ഡയലോഗും, പിന്നെ ഇന്ന് നീ നാളെ ഞാന്‍ എന്ന ഡയലോഗും.

    ഒരുപാട് നാളുകള്‍ക്ക്‌ ശേഷമാണ് എക്സ്പ്രസ്‌ സ്റ്റേഷനില്‍ എത്തുന്നത്. അത് നല്ല ഒരു കഥയുമായി കൊണ്ട് തന്നെയാണ്.

    സമീപ കാലത്ത് ഞാന്‍ വായിച്ച മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥകളില്‍ ഒന്നാണിതെന്നു നിസ്സംശയം പറയാം.
    കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലന്നു തോന്നുന്നു....

    ജീവന്‍ തുടിക്കുന്ന ഇത്തരം എഴുത്തുകള്‍ ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.............

    ReplyDelete
  22. കാലത്തിന്‍റെ കാവ്യനീതി.

    ReplyDelete
  23. എന്റെ കമന്റ്‌ കാണുന്നില്ല... ഇന്നലെ കമന്റിയിരുന്നു.. ????

    ReplyDelete
    Replies
    1. abdul khader k.m said :
      ഒരുപാട് പറഞ്ഞ കഥയായിരുന്നിട്ടും, വ്യത്യസ്തമായി, ലളിതമായി, മനോഹരമായി എഴുതി..

      (നേരത്തെ നിങ്ങള്‍ കമെന്റിയ സമയത്ത്, ഡിസ്ഖസ് കമെന്റു ബോക്സ് ആയിരുന്ന ഉപയോഗിച്ചിരുന്നത്. ചില ബ്രൌസറില്‍, ഡിസ്ഖസ് കമെന്യു ബോക്സ് കാണുന്നില്ല എന്നു ചിലര്‍ പറഞ്ഞതനുസരിച്ച് വീണ്ടും ബ്ലോഗ്ഗെരിലേക്ക് മാറി.
      അപ്പോള്‍ പഴി കമെന്റുകള്‍ പോയി. അങ്ങനെ സംഭവിച്ചതാണ്. )

      Delete
    2. :)

      സന്തോഷം...

      Delete
  24. ചിലവാക്കുകള്‍ "മേഘാവൃതം" പോലെ ചിലത് ഇഷ്ടപ്പെട്ടില്ല.
    ഉള്ളിലേക്ക് തുളച്ചു കടക്കുമായിരുന്ന് കഥയെ അത്തരം വാക്കുകള്‍ ഇഴയാന്‍ വിടുന്നതു പോലെ.
    കഥ നന്നായി.

    ReplyDelete
  25. വളരെ നന്നായി. ഇതുപോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ആശംസകള്‍'

    ReplyDelete
  26. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഒന്ന് കമന്റിയതാ... എന്റെ കമന്റ് എവിടെ????

    ReplyDelete
    Replies
    1. അനിലേട്ടാ.. നേരത്തെ നിങ്ങള്‍ കമെന്റിയ സമയത്ത്, ഡിസ്ഖസ് കമെന്റു ബോക്സ് ആയിരുന്ന ഉപയോഗിച്ചിരുന്നത്. ചില ബ്രൌസറില്‍, ഡിസ്ഖസ് കമെന്യു ബോക്സ് കാണുന്നില്ല എന്നു ചിലര്‍ പറഞ്ഞതനുസരിച്ച് വീണ്ടും ബ്ലോഗ്ഗെരിലേക്ക് മാറി.
      അപ്പോള്‍ പഴി കമെന്റുകള്‍ പോയി. അങ്ങനെ സംഭവിച്ചതാണ്. ഏതായാലും ഞാന്‍ അനിലേട്ടന്റെ മുന്‍പത്തെ കമെന്റു ഇവിടെ കോപി ചെയ്യുന്നു.
      ------------------------------
      അനില്‍ കുമാര്‍ സി. പി. said :
      "അവസാന ഭാഗത്തെ കഥയുടെ ട്വിസ്റ്റ്‌ നന്നായി. പക്ഷെ ആദ്യഭാഗം എല്ലാ രീതിയിലും പറഞ്ഞും കേട്ടും മടുത്ത് ക്ലീഷേ ആയത്‌. വളരെ നന്നാക്കാമായിരുന്ന ഈ കഥ ചെമ്മാടന്‍ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെകില്‍ എന്ന്‍ ആഗ്രഹിച്ചുപോകുന്നു."

      Delete
  27. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിതം മുന്നോട്ടു തള്ളി നീക്കുന്നവരുടെ അവസ്ഥ നന്നായി പറഞ്ഞു ....... ആശംസകള്‍ .....

    ReplyDelete
  28. വായിക്കാൻ നല്ലൊരു രസമുണ്ട്
    നന്നായി പറഞ്ഞു
    ആശംസകൾ

    ReplyDelete
  29. നന്നായി പറഞ്ഞു
    ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അറിയാം ഓരോരുത്തരുടെയും
    നിസ്സഹായ അവസ്ഥ ....
    ചിന്തനീയം ഇസ്മായില്‍ ...

    ReplyDelete
  30. ഇസ്മൈല്‍ ഭായ് , ഈ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാനത്തെ ആ ട്വിസ്റ്റ്‌ ആണ് ...സ്വാശ്രയ കോളേജില്‍ കുട്ടികള്‍ക്ക് പ്രാക്റ്റിക്കല്‍ ചെയ്യാന്‍ മൃതദേഹം കിട്ടാനില്ലെന്നു പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ നാട്ടിന്നു കാണാതെ പോകുന്ന ആള്‍ക്കാരെ കുറിച്ചായിരുന്നു. ഏതെങ്കിലും മെഡിക്കല്‍ കോളേജിലെ ലാബില്‍ ഡെഡ് ബോഡി ആയിട്ട് അവര്‍ മാറിയിട്ടുണ്ടാവില്ല എന്ന് ആരറിയുന്നു !! ഈ കഥയില്‍ പറഞ്ഞത് പോലെയുള്ള ഒരു സാധ്യത ഞാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല...അത് തന്നെയാണ് ഈ കഥയുടെ വിജയവും ..

    പ്രദീപ്‌ മാഷ് പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ഓര്‍ത്തത്‌. മുന്‍പ് എപ്പോഴോ ഹോസ്റ്പിടലുമായ ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയാവുന്ന ആളെ അന്വേഷിച്ചു നടന്നത് ഇതിനാണല്ലേ...ഈ മദിരാശി തമിഴിന്റെ ഉറവിടവും എനിക്ക് മനസ്സിലായി.

    ReplyDelete
  31. കഥ നന്നായി..ആശംസകൾ..

    ReplyDelete
  32. മികച്ച ആഖ്യാനരീതിയും മനോഹരമായ ഭാഷയുമായി, നല്ലൊരു കഥ.
    അഭിനന്ദനങ്ങള്‍ ചെമ്മാട് ഭായ്...!

    ReplyDelete
  33. അഭിനന്ദനങ്ങള്‍. എഴുതിത്തെളിഞ്ഞിരിക്കുന്നു കേട്ടോ...കാണുമ്പോള്‍ സന്തോഷമുണ്ട്. എഴുത്തുകാരന്റെ വളര്‍ച്ച. ഒരിക്കല്‍ കൂടി അഭിനന്ദന്‍സ്,

    ReplyDelete
  34. കഥ ടച്ചിംഗ് ആയി എഴുതിയിരിക്കുന്നു. ശെല്‍വി പക്ഷെ പതിനയ്യായിരം രൂപയ്ക്ക് ദയാവധമാണെങ്കില്‍കൂടി ചെയ്യുന്നത് ബുദ്ധിയ്ക്കെത്തുന്ന കാര്യമായി തോന്നിയില്ല

    ReplyDelete
  35. "കിടിലന്‍, സൂപ്പര്‍ , ഗംഭീരം, അടിപൊളി തുടങ്ങിയ കമെന്റുകള്‍ നിരോധിച്ചിരിക്കുന്നതിനാൽ അവയൊന്നും എടുത്തെഴുതിന്നില്ലാ എന്നുമാത്രമല്ലാ അങ്ങനെ പറയാനുള്ളതൊന്നും ഇതിലില്ലാ( തമാശയാണേ....) തന്ന് താൻ നിരന്ദരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ തന്നെ അനുഭവിച്ചേ മതിയാകൂ എന്ന കവി വാക്യത്തെ സൂചിപ്പിക്കുന്ന നല്ലൊരു കഥ എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  36. 'ചെമ്മാട് എക്സ്പ്രസ്സ്' ലെ നല്ല ഒരു കഥ ...!
    നന്നായി എഴുതി ചെമ്മാടെ ...!!

    ReplyDelete
  37. ഇന്നലെ വായിച്ച് കമന്റ് ചെയ്തതാണെന്ന് തോന്നുന്നു.

    "പണക്കാര്‍ പെണ്‍കള്ക്ക് എതുക്ക് അഴക്‌ ?. അത് എങ്കള്‍ മാതിരി ഏഴൈ പെണ്കള്‍ക്ക് കൊട് "
    നിസ്സഹായത വിളിച്ചു പറയിക്കുന്ന ആത്മഗതം.
    നന്നായിരിക്കുന്നു.

    ReplyDelete
  38. ചെമ്മാട്,

    വളരെ നന്നായി എഴുത്ത്. കഥ ഒരു നോവായി അനുഭവപെട്ടു. മൃദ ദേഹത്തിനായി വട്ടമിട്ടു പറക്കുന്ന കഴുകന്മാരുടെയിടയില്‍ ജീവിത വൃത്തിക്ക് വേണ്ടി സ്വയം കത്തി തീരുന്ന മനുഷ്യ കോലങ്ങള്‍.

    കഥയിലെ വ്യതസ്തത ഇഷ്ട്ടപെട്ടു. ആശംസകളോടെ..

    ReplyDelete
  39. ഇഷ്ടമായ കഥ...!
    നല്ലവായനക്ക് നന്ദി.

    ReplyDelete
  40. ഭാഷയും പ്രമേയവും ഒത്ത നല്ലൊരു കഥ.....
    കഥകള്‍ താങ്കള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ട്....തുടരുക....!

    ReplyDelete
  41. ഇസ്മയില്‍ എന്റെ പ്രിയ കൂട്ടുകാരനാണ്..എന്നാല്‍ ഇവിടെ വായന ഉണ്‍ടെങ്കിലും പലപ്പോഴും എന്റെ കമന്റുകള്‍ എന്തുകൊണ്ടോ അധികം പതിയാതെ പോകുന്നു..കമന്റുകള്‍ ഫ്രെണ്ട്ഷിപ്പ് - കൊടുക്കല്‍ വാങ്ങല്‍ അവസ്ഥയിലല്ല എന്നെനിക്ക് തെളിയിക്കാനുള്ള എന്റെ മറുപടിയാണ് പ്രിയ സുഹൃത്തിന്റെ ഈ ബ്ലോഗ്ഗ്....(എപ്പടി? :)

    ഈ കഥ വായിച്ചപ്പോള്‍ അവസാന ഭാഗം ശരിക്കും ഒരു വിങ്ങലോടെ അനുഭവിച്ചു..
    കാലം കഴിഞ്ഞാലും ചെയ്തുപോയ പാപങ്ങളുടെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും..
    താല്‍കാലിക ലാഭത്തിനോ സുഖത്തിനോ ചെയ്യുന്ന കൃത്യങ്ങള്‍ ഒക്കെയും വലുപ്പ ചെറുപ്പത്തോടെ നമ്മെ ശേഷകാല പിന്തുറ്റരുന്നുണ്ട്..നമ്മള്‍ അതറിയുക നിസ്സഹായരായ് വീണുകിടക്കുമ്പോഴാണ്..
    തിരിഞ്ഞ് നോക്കാനും പശ്ചാത്തപിക്കാനും നിസ്സഹായതയോടെ നെടുവീര്‍പ്പിടാനുമൊക്കെ ആ അവസ്ഥ നമ്മെ പഠിപ്പിക്കും..

    ഈ കഥ എനിക്കിഷ്ടമായി. ഒരുപാടെഴുതിയാല്‍ ഇനിയും തിളങ്ങുന്ന ഭാഷ ഇസ്മയിലിന്റെ കൈവശമുണ്ട്. എഴുതാനുള്ള വിഭവങ്ങള്‍ കണ്ടെത്താനും അതേക്കുറിച്ചറിയാനും ഉള്ള ശ്രമവും ശ്ലാഖനീയമാണ്.
    വ്യത്യസ്ഥ രചനകളുമായി ചെമ്മാട് എക്സ്പ്രസ്സ് മുന്നോട്ട് കുതിക്കട്ടെ..

    ആശംസകള്‍ .
    ചെമ്മാടിന്റെ അടുത്ത പോസ്റ്റ് :
    "ഒരു സിനിമാ ഷൂട്ടിംഗും മറക്കാനാകാത്ത കുറേ അനുഭവങ്ങളും"
    (പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ ടീമിന്റെ ടി.പി. മാധവന്‍ നായരും അറബിയും ഒട്ടകവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില അനുഭവങ്ങളും ഓര്‍മ്മകളും ബ്ലോഗ്ഗര്‍ ഇസ്മയില്‍ ചെമ്മാട് നമ്മളോട് പങ്കുവെക്കുന്നു..ഉടന്‍ പ്രതീക്ഷിക്കുക)

    ReplyDelete
  42. ഇക്ക പുലിയായിരുന്നല്ലേ .. കുറെ നാളുകളായി ഇവിടോന്നൊരു സൃഷ്ട്ടി പ്രതീക്ഷിച്ചിരുന്നു കേമായി .ആരുടെയോ ജീവിതം പോലെ തോന്നി .
    ഇടയ്ക്കിടയ്ക്ക് വന്ന തമിഴ വാക്കുകള്‍ . മനോഹരമായ അവതരണം എന്നിവ കൊണ്ട് പോസ്റ്റ്‌ നന്നായി
    ഇങ്ങനെ യുള്ള വെത്യ്സത്മായ തീം സെലക്ട്‌ ചെയ്തതിനു അഭിനന്ദനങ്ങള്‍

    ReplyDelete
  43. വായിച്ചു തീരുമ്പോള്‍ എവിടെയോ ഒരു നൊമ്പരം..എവിടെയൊക്കെയോ നിങ്ങള്‍ പറയാതെ തന്നെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു , നന്നായിരിക്കുന്നു .ഭാവുകങ്ങള്‍

    ReplyDelete
  44. പലപ്പോഴും എഴുതപ്പെട്ട പ്രമേയം ഒഴുക്കുള്ള ഭാഷയില്‍ കഥയാക്കി.. ഇഷ്ടപ്പെട്ടു, ആശംസകള്‍..

    ReplyDelete
  45. അഖി ബാലകൃഷ്ണന്‍5/15/2012 9:21 am

    തന്നെ പഠിപ്പിക്കാന്‍ പാടുപ്പെട്ട സ്വന്തം അച്ഛനെ, ആളാവാന്‍ വേണ്ടി,അറിയാതെ കൊന്നു മോര്‍ച്ചറിയിലെക്ക് എത്തിച്ചു കൊടുത്തു സമരം ജയിപ്പിക്കുന്ന നേതാവിന്‍റെ കഥ ഒരു കഥാപ്രസംഗത്തില്‍ കേട്ടിട്ടുണ്ട്.. അത് വീണ്ടും ഓര്‍മയില്‍ വന്നു.. ആശംസകള്‍ ചേട്ടോയി..

    ReplyDelete
  46. പറയേണ്ടത്‌ അകമ്പാടം പറഞ്ഞു. സത്യത്തില്‍ ഇത്തരം കഥകള്‍ വായിക്കാനും സിനിമകള്‍ കാണാനും പേടിയാണ്. ഇസ്മായീലിന്റെ രചനാവൈഭവത്തില്‍ വായന മുഴുമിപ്പിക്കാന്‍ കഴിഞ്ഞു. ഏതായാലും സിനിമാ വിശേഷം പോരട്ടെ-

    ReplyDelete
  47. നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ
    വായനാസുഖം നല്‍കുന്ന ഒഴുക്കുള്ള ശൈലി.
    ആശംസകളോടെ

    ReplyDelete
  48. ഞാനന്നിട്ട കമന്റും കാണാനില്ലല്ല്..... കഥ എനിക്കിഷ്ടപ്പെട്ടു. പിന്നെ ശെൽവി വിഷം കൊടുക്കാൻ ആലോചിക്കുക മാത്രം ചെയ്തു എന്നായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി... നല്ല കഥയാണു. ഇഷ്ടപ്പെട്ടു

    ReplyDelete
  49. ചെമ്മാട് എക്സ്പ്രസ്സില്‍ ഞാനധികം യാത്ര ചെയ്തിട്ടില്ലെന്ന് തോന്നുന്നു.. നല്ല കഥ, വിഷയത്തേക്കാള്‍ ഇഷ്ടമായത് കഥ പറച്ചിലാണ്.. തികച്ചും വ്യത്യസ്ഥം.

    ReplyDelete
  50. ഏറെ നേരം കാത്ത് നിന്നാണ് 'ചെമ്മാട് എക്സ്പ്രസില്‍ കയറാനായത്! യാത്ര തീരും മുമ്പ് പക്ഷേ, അവിചാരിത കാരണത്താല്‍ ഇറങ്ങേണ്ടി വന്നു. കഥ മുഴുവനാക്കായില്ല. ഉടനെ വരാം.. ആശംസകള്‍!

    ReplyDelete
  51. അതിമനോഹരമായിരിക്കുന്നു...ഭംഗിവാക്കല്ല കേട്ടോ...വായിക്കുവാനും അഭിപ്രായം പറയുവാനും താമസിച്ചുപോയി..അവധിയിലായിരുന്നേ...

    ReplyDelete
  52. @@
    കഥയും കമന്റുകളും വായിച്ചു.
    വര്‍ണിക്കാന്‍ വാക്കുകളില്ല. സത്യമായും ചെമ്മാടിനെ പോലുള്ള അനുഗ്രഹീതര്‍ ബ്ലോഗില്‍ സജീവമാകുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു പോകുന്നു.

    >> നിയമ പ്രകാരമുള്ള മുന്നറിയിപ്പു:
    "കിടിലന്‍, സൂപ്പര്‍ , ഗംഭീരം, അടിപൊളി തുടങ്ങിയ കമെന്റുകള്‍ നിരോധിച്ചിരിക്കുന്നു". <<

    ഇത് പേടിച്ചു കൂടുതലൊന്നും പറയുന്നില്ല.
    ആ കവിളിലൊരുമ്മ തന്നിരിക്കുന്നു. സ്വീകരിച്ചാലും!

    **

    ReplyDelete
  53. ഇസ്മായിലിനെ വന്നു വായിക്കുന്നത്‌ ആദ്യമായിട്ടാണ്‌. രചനാരീതി വളരെ ഇഷ്ടപ്പെട്ടു. വട്ടമിട്ട്‌ പറക്കുന്ന കഴുകന്റെ ചിറകുകള്‍ വായനക്കാരന്റെ മനസിലും നിഴല്‍ വീഴ്ത്തുന്നുണ്ട്‌.
    ഉയര്‍ന്നു വന്ന പല ചോദ്യങ്ങളേയും അനായാസം തട്ടിമാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും കൗതുകത്തോടെ തന്നെ വായിച്ചു.
    In a nutshell, I have immensely enjoyed the narrative though the theme seemingly is farfetched.

    ReplyDelete
  54. നന്നായിട്ടുണ്ട്.
    സമാനമായ അനുഭവങ്ങള്‍ നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു.
    ഒപ്പം ഏതുവിധേനയും വേണ്ടത് നടത്തുക എന്ന ദുരാലോചനയും.
    ഇവിടെ നായകന്‍റെ ആശങ്ക അര്‍ത്ഥവത്താണ്.
    മുന്‍പ്‌ എവിടെയും വായിക്കാത്ത കഥാതന്തു.
    അവതരണവും നന്നായി.

    ReplyDelete
  55. ചെമ്മാട് എക്സ്പ്രസ്...പുതിയ ബോഗികള്‍ ഫിറ്റ് ചെയ്യൂ. വട്ടമിട്ട് പറക്കുന്നവരെ ഇന്ന് വീണ്ടും വായിച്ചു. ഇനിയും വായിച്ചാലും മടുപ്പ് തോന്നുകയുമില്ല. എന്നാലും പറയും പുതിയ ബോഗികള്‍ ഫിറ്റ് ചെയ്യൂ

    ReplyDelete
    Replies
    1. ഇസ്മയില്‍ ,
      വളരെയധികം സാമൂഹ്യ ശ്രദ്ധ പതിയേണ്ട ഒരു വിഷയം വളരെ നന്നായി കഥയില്‍ കൂടി പറഞ്ഞിരിക്കുന്നു.
      ഒരു പാട് അഭിനന്ദനങ്ങള്‍ കേട്ട് കഴിഞ്ഞ സ്ഥിതിക്ക് ഞാനിനി എന്ത് പറയണം എന്ന കണ്‍ഫ്യുഷനിലാണ്..
      ഏതായാലും നല്ല കഥ ,നല്ല വിഷയം,നന്നായി പറഞ്ഞു.

      Delete
  56. വായിച്ചു ,നന്നായിരിക്കുന്നു...

    ReplyDelete
  57. നല്ല കഥ. നല്ല ഭാഷയും, കഥാന്ത്യത്തിലെ പദപ്രയോഗങ്ങളിലെ സൂക്ഷ്മതക്കുറവ് പ്രകടമാണ്.

    എന്തൊരത്ഭുതം, ഞാൻ നിങ്ങളുടെ ഒരു പോസ്റ്റ് വായിക്കുനിതാന്ത്യമാണെന്നാ തോന്നുന്നത്!

    ഇതെഴുതിയിട്ട് കാലം കുറെയായല്ലോ? എവിടെ അടുത്തത്?

    ReplyDelete
  58. എവിടെയോ ദുഃഖം തലം കെട്ടി നില്‍ക്കുന്നു

    ReplyDelete
  59. വൈകിയെത്തിയതില്‍ ഖേദിക്കുന്നു ...കഥ അനായാസമായി പറഞ്ഞിരിക്കുന്നു .അഭിനന്ദനങ്ങള്‍ !

    ReplyDelete
  60. ചില കഥകൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും.. വായിച്ചു കഴിഞ്ഞ ഉടനെ അവയ്ക്ക് കമന്റ് എഴുതാൻ തോന്നും ...
    മറ്റു ചില കഥകളുണ്ട് ... വായനയ്ക്ക് ശേഷവും അത് നമുക്കൊപ്പമുണ്ടാകും ...
    അഭിപ്രായം പറയൽ പോലും ഒരു ആവശ്യമായി തോന്നില്ല ...
    ഈ കഥ രണ്ടാമത്തെ ഗണത്തിൽ പെടുന്നു ...
    ഒരുപാട് കീറി മുറിക്കാനോന്നും ഞാൻ മെനക്കെടാറില്ല ...
    കഥയ്ക്കൊപ്പം നടക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് .. വായിച്ചു കഴിഞ്ഞ ശേഷം
    കുറച്ചു നേരം നിശബ്ദമായി ഇരുന്നു പോയി... അപ്രതീക്ഷിതമായ ഒരു
    മാറ്റം ... ഇഷ്ടമായി അത്ര മാത്രം പറയുന്നു... ആശംസകൾ ...

    ReplyDelete
  61. വരാനും വായിക്കാനും വൈകിയതില്‍ ഖേദം അറിയിക്കുന്നു.
    നല്ലൊരു എഴുത്ത് മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.
    ക്ലൈമാക്സ് വളരെ ശക്തമായി അവതരിപ്പിച്ചു..
    ആശംസകള്‍..

    ReplyDelete
  62. ആദ്യമായാണോ ഞാന്വിവിടെ വന്നത്! മൃതശരീരങ്ങള്‍ ഇങ്ങനേയും നഷ്ടപ്പെടാമല്ലേ?. ശെല്‍ വിക്ക് അവളെക്കൊണ്ട് വിഷമൂറ്റിയ കഞ്ഞികൊടുപ്പിച്ചപ്പോള്‍ സങ്കടം തോന്നി. അത്കൊണ്ട് തന്നെ ഗായത്രിയുടെ ഭക്ഷണപ്പൊതികണ്ട് പേടിച്ചപ്പോള്‍ സന്തോഷവും തോന്നി. കൊടുത്തത് തിരിച്ച് കിട്ടട്ടെ..നല്ല എഴുത്ത്.

    ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.